Tuesday, 9 January 2018

ഒഴുകി വന്ന വഴികളോടെല്ലാം
വിരഹമാണ്...
ഇനി ഒഴുകാനുള്ളവയോട് പ്രണയവും...!!
വന്ന വഴികളിലെ പറ്റിപ്പിടിച്ച പായലുകൾ
ഓർമ്മകളാണ്...
ഉള്ളൊന്നു തെറ്റിയാൽ,
വഴുതി വീഴുന്നവ.
ചുരണ്ടി മാറ്റുവാൻ നോക്കുന്തോറും
രക്തം കിനിയുന്നവ,
അകം പൊള്ളിക്കുന്ന
നീറ്റലോടു കൂടിയവ...
കത്തുന്ന ചൂടിൽ വറ്റുന്നത്
എന്നിലെ ഉറവയാണ്..
നുരയും പതയും അവസാന ശ്വാസമാണ്,
കനം തൂങ്ങിയ നെഞ്ചിന്റെ
കിതപ്പാണ്,
ചൂടുപിടിച്ച പാറക്കെട്ടുകളിൽ
തട്ടിച്ചിതറുന്നത് എന്നിലെ സിരകളാണ്,
ഊറ്റിയെടുക്കപ്പെടുന്നതെൻ
ജീവരക്തവും...

Monday, 8 January 2018

കളഞ്ഞുപോയ ചിരി

പാതിദൂരം പിന്നിട്ടപ്പോഴാണറിഞ്ഞത്,
ചുണ്ടിലുണ്ടായിരുന്ന ചിരി എവിടെയോ
വീണു പോയെന്ന്...!

പേറിക്കൊണ്ടു വന്ന ഭാണ്ഡത്തിലെവിടെയെങ്കിലും,
ഒരു തരി ചിരിയുണ്ടോയെന്ന് തിരഞ്ഞപ്പോഴാണ്,
പണ്ട് നന്ദിനിപ്പാവക്കുട്ടിയുടെ ചെപ്പിൽ
ഒളിച്ചിരുന്ന ചിരിയെ കണ്ടത്...!!
അതിനെപ്പകുത്തായി പിന്നെ യാത്ര..

പകർന്നു നൽകി അത് തീർന്നപ്പോൾ
പിന്നെ കൂട്ടായത് ഒരു ഊഞ്ഞാൽപ്പാട്ടിലെ
ചിരിയായിരുന്നു...!
ഇറയത്തെ ഓലപ്പന്തലിൽ
മുത്തശ്ശനിട്ട ഊഞ്ഞാലിൽ തലയാട്ടിയിരുന്ന
ചിരിയെ പിടിച്ചുകെട്ടിയായി
പിന്നെ ഊരുചുറ്റൽ..!!

അതു തീർന്നപ്പോൾ പിന്നെയും തിരച്ചിലായി..!
ഇത്തവണ ചിരിയെ കിട്ടിയത്
റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു..!!
തെക്കോട്ടുള്ള ഏതോ ചൂളം വിളിക്കു പിന്നാലെ തൂങ്ങിയവളെയും
തിരിച്ചുവിളിച്ചു...!!

പിന്നെയിടത്താവളം കടൽത്തീരമായിരുന്നു.
തിരയിൽ തുള്ളിയാഞ്ഞ ചിരിയെ
തടുത്തപ്പോഴേക്കും അവൾ
കരച്ചിലിൻ വക്കത്തെത്തിയിരുന്നു.
തിരിച്ചുവിളിച്ചപ്പോഴേക്കും,
പിൻവിളി കേൾക്കാതെ,
പിടി വിടുവിച്ചവൾ പിൻ വാങ്ങിയിരുന്നു ...!!



നമ്മൾ

ഞാനും നീയും
ഒരേ കടലിന്നൊരേ
തീരത്തിനറ്റങ്ങൾ,
ഒരേ മഴ നനഞ്ഞവർ,
ഒരു നിറത്തിലലിഞ്ഞവർ .

നീയും ഞാനും
ഇരു പുഴയായൊഴുകി
ഒരു പുഴയായ് ചേർന്നവർ,
ഒരേ പാട്ടിൽ ഉറങ്ങിയവർ.

നമ്മൾ
ഒരു രാത്രിയിൽ ഒന്നിച്ചു
മറു രാത്രിയിൽ പിരിഞ്ഞവർ.
ദൂരങ്ങൾക്കിടയിൽ ഇരുതീരം തേടിയവർ,
വായിച്ചു തീരാത്ത ഇരുവരികൾ,

ഇരു സമാന്തരരേഖകൾ...